Thursday, January 27, 2011

പത്രാസ്‌ രാമന്‍



ഉച്ചവരെ എല്ലുമുറിയെ പണിയെടുത്ത്‌, ഉച്ചക്കു ശേഷം സ്‌റ്റൈലായി മലയാളവും ഇംഗ്ലീഷും കൂട്ടികലര്‍ത്തി നാലാം ക്ലാസ്‌ ജീവിതം ആഘോഷിക്കുന്ന പത്രാസ്‌ രാമനെക്കുറിച്ചു കഥ സംവിധായകനായ വി.എം. വിനുവിന്‌ പറഞ്ഞു കൊടുക്കുന്നു.

Read more...

Wednesday, January 19, 2011

റെയ്‌ഞ്ചര്‍

ആനപ്പാറയില്‍ ഫോറസ്റ്റ്‌ റെയ്‌ഞ്ചറായിവന്ന ചന്ദ്രമോഹന്‍ പരുക്കന്‍ സ്വഭാവക്കാരനായ ദിലീപിനെ പരിചയപ്പെടുന്നു. വീട്ടില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ കാട്ടിലെ റെയ്‌ഞ്ചോഫീസില്‍ കിടക്കുകയായിരുന്നു ദിലീപിന്റെ സ്വഭാവം. ആദ്യം ഈ ശീലത്തെ എതിര്‍ത്ത ചന്ദ്രമോഹന്‍ പിന്നീട്‌ ദിലീപിന്റെ ജീവിതകഥകള്‍ മനസ്സിലാക്കിയപ്പോള്‍ അവനുമായി സൗഹ്യദത്തിലാവുന്നു. ചന്ദ്രമോഹനന്റെ ഏത്‌ ആവശ്യത്തിനും ദിലീപ്‌ ഒരു സഹായിയാവുന്നു. ദിലീപിന്റെ അച്ഛനായ രാഘവേട്ടനെ കാട്ടുകള്ളന്‍മാരും ഫോറസ്റ്റുകാരും ചേര്‍ന്ന്‌ കൊലപ്പെടുത്തിയതാണെന്ന കഥ ചന്ദ്രമോഹന്‍ അറിയുന്നു. അമ്മയും രണ്ട്‌ സഹോദരിമാരുമുള്ള ദിലീപ്‌ ചന്ദ്രമോഹനുമായുള്ള സൗഹ്യദത്തിന്‌ ശേഷം പെട്ടെന്ന്‌ ധനവാനാകുന്നു. അനിയത്തിയുടെ വിവാഹം കഴിച്ചയച്ച ദിലീപ്‌ ക്രമേണ ചന്ദ്രമോഹനനുമായി അകലുന്നു. ദിലീപിന്റെ മാറ്റങ്ങള്‍ ചന്ദ്രമോഹനെ വിസ്‌മയിപ്പിക്കുന്നു. കാട്ടില്‍ നിന്നും അനധിക്യതമായി മരവും ആനക്കൊമ്പുകളും നഷ്‌ടപ്പെടുന്നതായി മേലുദ്യോഗസ്ഥന്റെ പരാതിയില്‍ ചന്ദ്രമോഹനന്‍ അസ്വസ്ഥനാവുന്നു. കൂട്ടുകാരനായ സുനില്‍ എന്ന പത്രപ്രവര്‍ത്തകന്‍ ദിലീപിനെ ശ്രദ്ധിക്കാന്‍ ചന്ദ്രമോഹനന്‍ പറയുന്നു. അതിനിടയില്‍ ദിലീപിന്റെ മൂത്തസഹോദരി ഹേമയുമായി ചന്ദ്രമോഹനന്‍ പ്രണയത്തിലാവുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദിലീപ്‌ തന്നെയാണ്‌ വനംകൊള്ളക്കാരെ സഹായിക്കുന്നതെന്നും ചന്ദ്രമോഹന്‌ മനസ്സിലാവുന്നു . എന്നാല്‍ അതിനിടയില്‍ ചന്ദ്രമോഹനന്‍ ജോലിയിലെ അനാസ്ഥ കാരണം സസ്‌പെന്‍ഷലാവുന്നു. ഒടുവില്‍ നിയമത്തിന്റെ പിടിയിലായ ദിലീപിന്റെ കുടുംബത്തെ ചന്ദ്രമോഹനന്‍ സഹായിക്കുകയും ഹേമയെ വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ എത്തുകയും ചെയ്യുന്നതാണ്‌ ഈ കഥയുടെ അവസാനം.

Read more...

Monday, January 17, 2011

വിധുബാലയും കൊല്ലത്തെ കായലുകളും

വേനല്‍ക്കാലത്ത്‌,
വിധുബാലയുടെ കണ്ണുകള്‍പോലെ
തോന്നും
കൊല്ലത്തെ ചില കാലയുകള്‍ കണ്ടിട്ടുണ്ട്‌.

മന: പാഠങ്ങളില്‍ നിന്നും കിട്ടില്ല
അവയുടെ ചില നേരങ്ങളിലെ
മയക്കവും തിളക്കവം

തെങ്ങിന്‍ തലപ്പുകളില്‍ കൂടു കെട്ടിയ
പരുന്തുകള്‍ക്കറിയില്ല
അവയുടെ നിദ്രാഭംഗം

വിദൂരതയിലേക്ക്‌ പോവും
കാഷായ മേഘങ്‌ഹളെ അവ തിരികെ
വിളിക്കും

തുളസിത്തറയില്‍ നിന്നും
പാഴിലകള്‍ മാറ്റി
ഒരു നക്ഷത്രം വിളക്കു വെക്കും

ഉപ്പുകറ്റില്‍ കണ്ണീര്‍ നനവുകളില്‌
പ്രണയത്തോടെ ഉമ്മ വെക്കും

തലെ ദിവസത്തെ നിലാവുകള്‍
അടിവയറ്റില്‍ സൂക്ഷിക്കുന്ന അവയുടെ
കൗമാരത്തെക്കുറിച്ച്‌ ഒരു ഗുരുനാഥനും
പഠിപ്പിക്കാനാവില്ല

Read more...

Tuesday, January 4, 2011

ഇരുട്ടിനപ്പുറം

ഭാരതപുഴയോരത്തെ ആറ്റു വഞ്ചിയില്‍ വീഴുന്ന അസ്‌തമയ സൂര്യന്റെ സ്വര്‍ണ്ണ കിരണങ്ങളിലേക്ക്‌ നോക്കിയിരിക്കേ അയാളുടെ മനസ്സ്‌ ഈറനായി.

മടിയില്‍ ഒന്നുമറിയാത്തതുപോലെ ഉറങ്ങുകയാണ്‌ നന്ദു. ജന്മാന്തരങ്ങളുടെ വിദൂര സന്ധ്യകളിലെവിടെ നിന്നോ തന്നെ തേടിയെത്തിയ ഒരു നക്ഷത്രമാണവളെന്ന്‌ അമലിന്‌ തോന്നി. അല്ലെങ്കില്‍ ഇത്ര തന്ത്രപൂര്‍വ്വം ബന്ധങ്ങളുടെ വേദതനകളില്‍ നിന്നും അകന്നു നിന്ന തന്നെ തേടി അവളിങ്ങിനെ.....

ബര്‍ത്തില്‍ നിന്നും താഴേക്കു വീണ നാരങ്ങാതൊലി അമലിനെ ചിന്തകളില്‍നിന്നും ഉണര്‍ത്തി. തല പുറത്തേക്കിട്ട്‌ മുകളില്‍ നിന്നും ചെറുപ്പക്കാരന്‍ പറഞ്ഞു : "സോറി..." - അമല്‍ തലയാട്ടി....
സാരമില്ല, ഒന്നും സാരമില്ല... അയാളുടെ മനസ്സ്‌ ആദ്രമായി അങ്ങിനെ പറഞ്ഞുകൊണ്ടിരുന്നു....
അരികില്‍ അപരിചിതനായ സഹയാത്രികന്‍ വായിച്ചു മടക്കിവെച്ച സായാഹ്നപത്രത്തിന്റെ താളുകള്‍ കണ്ടാപ്പോള്‍ അയാള്‍ക്ക്‌ നേര്‍വര ഓര്‍മ്മ വന്നു. ആ നേര്‍വരയിലൂടേയായിരുന്നു അവള്‍ വന്നത്‌.

മീരാ നായര്‍ എന്ന തന്റേടിയും സമ്പന്നയുമായ ആ പതിനെട്ടുകാരി... പകുതി കാഴ്‌ചയില്ലാത്ത ജീവിതവുമായി ദൈവത്തിന്റെ തമാശയോര്‍ത്ത്‌ അടങ്ങിയൊതുങ്ങി ജീവിക്കാന്‍ ശ്രമിച്ച അമല്‍ എന്ന നാല്‍പതുകാരനെ തേടി നഗരത്തിലെ കോളേജ്‌ കേന്ദ്രീകരിച്ച്‌ താന്‍ നേര്‍വരയിലെഴുതിയ "വഴി തെറ്റുന്ന കൗമാരം" എന്ന പംക്തിയോടൊപ്പം ചേര്‍ത്ത ചെറിയ ഫോട്ടോയില്‍ അറിയാതെ വന്നു പെട്ട പെണ്‍കുട്ടി.

യാഥാസ്ഥികമായ അവളുടെ ചുറ്റുപാടുകളില്‍ നിന്നും അതിന്റെ തിക്തഫലം അനുഭവിച്ച അവള്‍ ആ പ്രതികാര മനോഭാവവുമായായിരുന്നു തന്നെ തേടി വന്നത്‌. മുറച്ചെറുക്കന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ രോഷത്തിനു മുമ്പില്‍ തന്റെ പത്രത്തിന്റെ ഫോട്ടോഗ്രാഫറായ സതീശന്‍ വരട്ടഞ്ചേരിയെന്ന എന്തു പറഞ്ഞാലും ചിരിക്കുന്ന സഹായിയെ കൊണ്ടു വന്നു നിര്‍ത്തിയിട്ട്‌ കാര്യമില്ലെന്നറിയാവുന്ന താന്‍ എല്ലാ ശകാരങ്ങളും കേട്ടു നിന്നു. ഒടുവില്‍ ഏതോ നാട്ടുകാരി പറഞ്ഞ തന്റെ ജീവിത ദുരന്തത്തിന്റെ കഥ ആര്‍ദ്രമാക്കിയ മനസ്സുമായി നിശ്ശബ്ദം അവള്‍ തന്റെ മുമ്പില്‍ വന്നു നിന്ന സന്ധ്യ ഇപ്പോഴും ഓര്‍മ്മയുണ്ട്‌.

എത്ര തെളിച്ചാലും അകന്നുപോവാത്ത ഒരു വളര്‍ത്തുമൃഗം പോലെയാണ്‌ താനെന്ന്‌ അവള്‍ ഒരിക്കല്‍ പറഞ്ഞത്‌ ഓര്‍മ്മയുണ്ട്‌. എന്നിട്ടും അവള്‍ പോയി. ഒരു നാടിന്റെ കപട സദാചാരത്തിനെ അവഗണിച്ച്‌ തന്റെ കൂട്ടുകാരിയായ അവള്‍ ഒടുവില്‍ മറ്റുള്ളവരുടെ അപവാദ കഥകള്‍ക്ക്‌ മുന്നില്‍ ഒരു തീരുമാനവുമയി വന്നപ്പോള്‍ താന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ദീര്‍ഘദുരമില്ലാത്ത ഒരു യാത്രയിലാണ്‌ താനെന്ന്‌ അവള്‍ പറഞ്ഞപ്പോള്‍ ആ സത്യത്തിന്റെ പതര്‍ച്ചയില്‍ മുത്തശ്ശിയുടെ അനുഗ്രഹത്തോടെ ചിറ്റം പറമ്പത്ത്‌ വീട്ടിലേക്ക്‌ അവള്‍ കയറി വന്നപ്പോള്‍ എല്ലാവരുടേയും സ്‌നേഹം പിടിച്ചടക്കി നന്ദുവിനെ തനിക്കു നല്‍കി കടന്നു പോയപ്പോള്‍ താന്‍ തളര്‍ന്നുപോയി. ഇരുട്ടുവീഴുന്ന തന്റെ ജന്മത്തിനു മുമ്പില്‍ സ്വന്തം കണ്ണുകള്‍ നല്‍കി അവള്‍ തന്റെ രാത്രികാലത്തെ നിലാവായി. ഒരു കെട്ടു കഥപോലെ വിചിത്രമായ ജീവിതത്തില്‍ സത്യത്തിന്റെ രക്ത സ്‌പര്‍ശമായി ഇപ്പോള്‍ നന്ദു നില്‍ക്കുന്നു.....

ഏതോ പാലത്തിനു മുകളില്‍ കയറിയ തീവണ്ടിയുടെ താളഭ്രംശത്തില്‍ നിദ്രാഭംഗം വന്ന നന്ദു ഒരു ഞരക്കത്തോടെ കണ്ണു തുറന്നപ്പോള്‍ അയാള്‍ അവളെ തന്നോടു ചേര്‍ത്തു പിടിച്ചു.....

Read more...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP